നെഹ്റുവിനെയും, ഇന്ദിരാഗാന്ധിയെയും രാഹുൽ നെഹ്റു കുടുംബത്തെയും പലതവണ ഇകഴ്ത്തുകയും, ബിജെപിയെയും നരേന്ദ്ര മോദിയെയും പുകഴ്ത്തുകയും ചെയ്ത് കോൺഗ്രസിന് തലവേദനയായിരിക്കുന്ന ശശി തരൂർ എം.പി ഒടുവിൽ അദ്വാനിയെ അനുകൂലിച്ച് ആദർശവത്കരിച്ചുകൊണ്ടുനടത്തിയ പ്രസ്താവന കോൺഗ്രസിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മുൻ ഉപപ്രധാനമന്ത്രികൂടിയായ ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രശംസിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരോട് താരതമ്യെ ചെയ്താണ് അദ്വാനിയെ പുകഴ്ത്തിയിരിക്കുന്നത്.
‘അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും കരിയർ നിർവചിക്കാൻ കഴിയാത്തതുപോലെ, അതേ നീതി അദ്വാനിജിയോടും കാണിക്കണം,’ എ്ന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.
ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നാണ് തരൂർ അഭിപ്രായം പങ്കുവച്ചത്.
‘ആദരണീയനായ ശ്രീ എൽ കെ അദ്വാനിക്ക് 98-ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ, എന്നാണ് തരൂർ വിശേഷിപ്പിച്ചത്.
എൽ.കെ. അദ്വാനിയുടെ നീണ്ട പൊതുജീവിതത്തെ പ്രശംസിച്ച തരൂരിന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരിലും നേതാക്കളിലും കടുത്ത അമർശമാണ് ഉയർത്തിയിരിക്കുന്നത്.
ആധുനിക ഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതിൽ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനാണ് ലാൽ കൃഷ്ണ അദ്വാനി’യെന്ന ഒറ്റ പ്രസ്താവന മാത്രം മതി മിസ്റ്റർ തരൂർ താങ്കൾക്ക് പറ്റിയ ഇടമല്ല കോൺഗ്രസ് എന്ന് വിലയിരുത്താൻ. എന്നാണ് ഡോ. ജിന്റോ ജോൺ ഫേസ് ബുക്കിൽ കുറിച്ചത്.
ഉണ്ടുറങ്ങി കിടക്കുന്നിടത്ത് തന്നെ ഇതുപോലെ മാലിന്യം വാരിയെറിഞ്ഞു നിരന്തരം ദുർഗന്ധം വിതറാതെ ഇറങ്ങിപ്പൊയ്ക്കൂടെ മാന്യമായി. ഇത്രയും കാലം താങ്കളും താങ്കളേയും ആഘോഷിച്ച ഇടത്തോട്, സകല സംഘികളും താങ്കളുടെ വ്യക്തിജീവിതത്തെ പോലും വേട്ടയാടിയപ്പോൾ പരിചയായി നിന്ന കോൺഗ്രസ് പാർട്ടിയോട് ആ മാന്യതയെങ്കിലും കാണിച്ചുകൂടെ. എന്നും ജിന്റോ ചോദിക്കുന്നു.
‘മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂർത്തിയാക്കി പരിവർത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ ആദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവന ‘മെന്ന് സുധാമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വതന്ത്ര്യഇന്ത്യയുടെ നീണ്ട ‘സഞ്ചാരപഥത്തിൽ’ മനുഷ്യരെ വർഗീയമായി ധ്രുവീകരിക്കുകയും, മതവിഭാഗങ്ങൾ തമ്മിലുള്ള സഹജീവനങ്ങൾക്കിടയിൽ ആഴമേറിയ കിടങ്ങുകൾ ഉണ്ടാക്കുകയും ചെയ്ത ‘മാതൃകാപരമായ പൊതുപ്രവർത്തനം’ ആയിരുന്നു 1990 സെപ്റ്റംബർ മാസം ഇരുപത്തി അഞ്ചാം തിയതി, ലാൽകൃഷ്ണ അദ്വാനി ആരംഭിച്ച രഥയാത്ര. സോമനാഥിൽ നിന്നാരംഭിച്ച ആ യാത്ര ബീഹാറിൽ എത്തുമ്പോഴേക്കും രാജ്യമെമ്പാടും വർഗീയകലാപങ്ങൾ ഉണ്ടാവുകയും നിരപരാധികളായ നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യൻ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് അദ്വാനി. ജയ്പൂരും, ഭഗൽപൂരും, ബറോഡയും, ഹൈദ്രാബാദും അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന നിരവധി കലാപങ്ങളുടെയും, ജീവൻ നഷ്ടപ്പെട്ട സാധുക്കളായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഓർമകളും, അതിനുശേഷമുള്ള അവരുടെ നരകജീവിതത്തിന്റെ നേർചിത്രങ്ങളും ബാബ്റി മസ്ജിദിന്റെ തകർച്ചയും കൂടിച്ചേർന്നതാണ് അദ്വാനിയുടെ യഥാർത്ഥ ‘സഞ്ചാരപഥം’! അത്തരമൊരു സഞ്ചാരപഥത്തിൻറെ ഉണങ്ങാത്ത വ്രണങ്ങൾ മതേതരവാദികളായ ഇന്ത്യക്കാരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുമ്പോഴാണ് ശ്രീ തരൂർ, മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനായി അദ്വാനിയെ പുകഴ്ത്തുന്നത്. സുധാമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
‘ഈ രാജ്യത്ത് ‘വെറുപ്പിന്റെ വ്യാളി വിത്തുകൾ’ അഴിച്ചുവിടുന്നത് പൊതുസേവനമല്ല’ എന്ന് സുപ്രീം കോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ തിരിച്ചടിച്ചു.
‘രഥയാത്ര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുന്നതിനുള്ള ഒരു നീണ്ട മാർച്ചായിരുന്നു അത്. രഥയാത്രയും അതിന്റെ അക്രമ പാരമ്പര്യവും ഈ രാജ്യത്തിന്റെ വിധിയെ വേട്ടയാടുന്നു.
1989 ൽ സോമാഥിൽ നിന്ന് ആരംഭിച്ച രഥയാത്ര ബാബറി മസ്ജിദ് തകർക്കലിനു പ്രചോദനമായിട്ടാണ് വിലയിരുത്തുന്നത്.



